പിടക്കോഴി

Tuesday, December 11, 2007

രണ്ട് സ്വപ്നം കാണുന്നവര്‍

ഉണ്ണുന്നതും
ഉറങ്ങുന്നതും
ഒരേ സമയത്തായിട്ടും
സ്വപ്നം കാണുന്നത്
ഉറക്കമുണരുന്നത്
ഒരേ പാത്രത്തിലാവാത്തതെന്തേന്ന്
ഉറക്കപ്പിച്ചിലാണ് അയാള്‍ ഓര്‍ത്തത്.

ഒരുമിച്ചുറങ്ങിയിട്ടും
ഒരുമിച്ച് കഥപറഞ്ഞും കേട്ടും
കെട്ടിപ്പിടിച്ചിട്ടും
ഉമ്മകൊടുത്തിട്ടും
ഒരു കിടക്കയില്‍ രണ്ട് സ്വപ്നം കാണുന്നത്
കിടക്കയുടെ കുഴപ്പമായിരിക്കാം.
മുറിയുടെ കുഴപ്പമായിരിക്കാം
കുളിമുറിയുടേ കുഴപ്പമായിരിക്കാം.

എല്ലായിടവും കേറി മൂത്രമൊഴിച്ച്
എല്ലായിടവും മൂട്ടമരുന്നടിച്ച്
എല്ലായിടവും പല്ലിമുട്ടയിട്ട്
മണപ്പിച്ച് മണപ്പിച്ച്
ഒരു കിടക്കയിലേക്കൊരുക്കിയെടുത്ത രാത്രിയില്‍
അവള്‍ക്ക് പേറ്റു നോവുണര്‍ന്ന്
ഫെനോയിലിന്റെ മണത്തില്‍
രണ്ട് സ്വപ്നമായി
അകത്തും പുറത്തും കാവലിരുന്നു.
ഒരു ഇള്ളക്കരച്ചിലില്‍
ഒറ്റസ്വപ്നം കണ്ടുണാരാന്‍ കൊതിച്ച്
ഭിത്തിയില്‍ ചാരി ഉറങ്ങുന്നത്
പതിവാക്കിയത് അങ്ങിനെയാണ്.

Labels:

Monday, May 28, 2007

ഞാനൊരാങ്കുട്ടിയല്ലേ..

അങ്ങിനെയാണ്
ഞാന്‍ പിബിയില്‍ നിന്ന് പുറത്തായത്.

വേഗത്തില്‍ ഓടാന്‍

എല്ലാവരും പറഞ്ഞെങ്കിലും
ഞാന്‍ പതുക്കെയേ..


വയസ്സ് എനിക്കും ബാധകമാണല്ലൊ
ഒരു വയസ്സില്‍ പെണ്‍കുട്ടികളാണെങ്കില്‍
ചിലപ്പോഴൊക്കെ എഴുന്നേറ്റ് നടന്നേനെ
ഞാനൊരു ആങ്കുട്ടിയല്ലേ…

അങ്ങിനെയാണ്
ഞാന്‍ പിബിയില്‍ നിന്ന് പുറത്തായത്


സുന്ദരവിഡ്ഡികളുടെ മഹാസ്മ്മേളനം
അകത്തും പുറത്തും നടക്കുമ്പോള്‍
മിണ്ടാതിരിക്കുക എന്നുള്ളത്
എനിക്ക് പറഞ്ഞിട്ടുള്ളതല്ലല്ലൊ
ഞാനൊരു ആങ്കുട്ടിയല്ലേ…

ചരിത്ര പുസ്തകത്തില്‍
വേദനകളെ കുറിച്ച് പറയാന്‍
പേജുകളില്ലാത്തതിനാല്‍
ഞാന്‍ വിപ്ലവം എന്നു വിലപിച്ചു
അങ്ങിനെയാണ്
ഞാന്‍ പി. ബിയില്‍ നിന്ന് പുറത്തായത്
എങ്കിലും

ഞാനൊരു ആങ്കുട്ടിയല്ലേ

Monday, May 21, 2007

ജാഥയില്‍ നിന്ന്

പണ്ട് പണ്ട്
ഉമേശനെനൊരു കവിയുണ്ടായിരുന്നു.
ജാഥ വിളിക്കുന്നതിനിടയില്‍
ഉമേശന്‍ തോണ്ടി വിളിച്ചു
എടാ.. നമ്മളെന്താ ഈ വിളിച്ച് കൂവുന്നേ…


കുഞ്ഞപ്പ പട്ടാന്നൂരെന്നൊരു കവിയുണ്ടായിരുന്നു.
ജാഥ വളവില്‍ തിരിയുമ്പോള്‍
മാതൃഭൂമിയില്‍ നിന്ന് എലി ഇറങ്ങി ഓടി
ഓടി ഓടി ചെന്നെത്തിയത്
പഴയൊരു സിംഹത്തിന്‍റെ മുമ്പില്‍
എലി ഉറക്കെ പറഞ്ഞു
നീ പോ.. മോനെ ദിനേശാ…

ഉമേശന്‍ ദിനേശ് ബീഡി കൊളുത്തി
കുഞ്ഞപ്പ തന്‍റെ താടി തടവി
‘ഭയം' കാരണം ബീഡി കെട്ടു പോയി
എലി കരണ്ട് പുകയും പോയി


ജാഥ മുന്നേറുമ്പോള്‍
പരിപ്പുവടയും ചായയും
തീര്‍ന്നു പോയെങ്കിലും
‘ചരിത്രം അവസാനിക്കുന്നില്ല’ എന്ന് നാടകം
മുരളി എഴുതി അവസാനിപ്പിച്ചു.

ജാഥ അവസാനിക്കുമ്പോള്‍
ഉമേശന്‍ ജാഥയിലുണ്ടായിരുന്നില്ല
കുഞ്ഞപ്പയുമുണ്ടായിരുന്നില്ല.


നാടകമവസാനിക്കുമ്പോള്‍
ചരിത്രം അവസാനിച്ചിരിന്നു
പക്ഷെ
മുരളി ചരിത്രത്തിന്‍റെ ഭാഗമേ അല്ലാതായി.

Wednesday, May 09, 2007

മുഖപടങ്ങള്‍

വരച്ചിട്ടും വരച്ചിട്ടും
തീരാത്ത ചില
ചിത്രങ്ങളുടെ മുഖപടങ്ങള്‍…

അയ്മൂട്ടിയുടെ
ചായക്കടയിലെ തീര്‍ന്നിട്ടും
തീരാത്ത പഴക്കുലപോലെ
ഒരു ശരീരം

നരച്ച ആകാശത്തില്‍
കൊതിച്ചിറങ്ങുന്ന
പക്ഷിത്തൂവല്‍ പോലെ
പതിയെ പതിയെ…

ലോക്കപ്പിലെ
ഇരുണ്ടാകാശം
പൊട്ടി അടര്‍ന്ന
ചിത്രത്തുണ്ടു പോലെ
കറുത്ത് പരന്ന്...

കറുത്ത ചിത്രങ്ങളില്‍
പരന്ന് വെളിച്ചപെട്ടത്
അച്ഛന്‍
അമ്മ
മകന്‍
ഭാര്യ
ബാക്കിയൊക്കെയും
മുട്ടുകാല്‍ കൊണ്ട്
ഇടിച്ച് തകര്‍ന്നത് പോലെ
ഒടിഞ്ഞ് നുറുങ്ങിയിരിക്കുന്നു.

വരച്ചിട്ടും വരച്ചിട്ടും
തീരാത്ത ചിത്രങ്ങളില്‍
പുതിയ മുഖങ്ങള്‍
തെളിഞ്ഞു കൊണ്ടേയിരിക്കുന്നു.

Thursday, April 26, 2007

വര്‍ഗ്ഗീകരിക്കുമ്പോള്‍ കൃഷ്ണന് സംഭവിക്കുന്നത്

കൃഷ്ണന്‍ നീല കാര്‍വര്‍ണ്ണനും
ഭഗവാനുമാണെന്ന് പറഞ്ഞപ്പോള്‍
എനിക്ക് തോന്നിയത് ഞാനും പറഞ്ഞു.
കൃഷ്ണന്‍ കറുത്തവനും
അടിയാളനുമായിരുന്നെന്ന്.

കൃഷ്ണന്‍റെ കൈയ്യില്
തിന്മയെ നിഗ്രഹിക്കാനായ്
സുദര്‍ശന ചക്രമുണ്ടെന്ന് പറഞ്ഞപ്പോള്
എനിക്ക് തോന്നിയത് ഞാനും പറഞ്ഞു

അശോകചക്രമൊന്നുമല്ലല്ലോ
അത് വെറുമൊരു ഭൂമാറാങ്ങാണെന്നും
കാലിച്ചെറുക്കന് മാരുടെ ആയുധമായിരുന്നെന്നും.

‘സു’ എന്നുള്ളത് സവര്‍ണ്ണ പ്രതീകമാണ്


ഭഗവാന്‍ സ്വര്‍ഗ്ഗരോഹണം ചെയ്തെന്നും
ഇനിയും അവതരിക്കുമെന്നും പറഞ്ഞപ്പോള്‍
ഭഗവാന്‍ മരിക്കുന്നതെങ്ങിനേയെന്ന് ഞാന്‍
മരിച്ചവരൊരിക്കലും തിരിച്ചുവന്നിട്ടില്ല.

ഉയര്‍ത്തെഴുന്നേല്‍പ്പ് വെറുമൊരു വിശ്വാസം.


ഭഗവദ് ഗീത രചിച്ചതും
ഭരണ ഘടന രചിച്ചതും
അധ:കൃതനെന്ന് ഞാന്‍ പറഞ്ഞപ്പോള്
എനിക്കു പിന്നിലും
‘കീ’ ജെയ് ഉയരുന്നുണ്ടായിരുന്നു.

Labels:

Monday, April 23, 2007

കഥാപാത്രങ്ങള്‍ നഷ്ടമാകുമ്പോള്‍

ഉറക്കെ കരയുന്ന കുഞ്ഞിന്റെ ആവശ്യം
മായാവിയെ കാണണമെന്നായിരുന്നു.

വീട്ടിലേക്ക് കയറുമ്പോള്‍ ഒതുക്കത്തോടെ
കൈയ്യില് വച്ചു കൊടുത്തു
ബാലരമ.

രാജുവും
രാധയും
വിക്രമനും മുത്തുവും
ഡാകിനിയും കുട്ടൂസനും
ലുട്ടാപ്പിയും
അവന്‍റെ മനസ്സില് പൂക്കളും
ആകാശവും നക്ഷത്രങ്ങളും
വിടരുമെന്ന് ഞാന്‍ സ്വപ്നം കണ്ടു.
അപ്പോഴും
കുഞ്ഞ് കരയുകയായിരുന്നു
അവന് വേണ്ടിയിരുന്നത് ‘മായാവി’
സിനിമ ആയിരുന്നു.



തൊടിയിലൊക്കെയും
പൂമ്പാറ്റയും
അമര്‍ചിത്രകഥയും
പാറുകയും ഒച്ചവയ്ക്കുകയും ചെയ്യുമായിരുന്നു
ബീര്‍ബലും,

വിക്രമാതിത്യനും വേതാളവും
പൌരാണികതയുടെ,
തത്വങ്ങളുടെ ഭാണ്ഡം തുറക്കുമ്പോള്‍
കണ്ണുകളില്‍ പരല്‍മീനുകള്‍ ഓടിക്കളിച്ചിരുന്നു.


ഡിങ്കന്‍
നീതിയുടെ തോഴന്‍
ഉറക്കത്തിലും
ഉണര്‍വ്വിലും കളിക്കൂട്ടുകാരനായിരുന്നു
പിന്നെ
ബുദ്ധികൂര്‍മ്മതയില്‍ മുമ്പനായിരുന്ന
ഇന്‍സ് പെക്ടെര്‍ ഗരുഡ്.


എന്നിട്ടും
മകന് വേണ്ടിയിരുന്നത്
മസിലു പിടിക്കുകയും

മുഖം നിറയെ
ഗോഷ്ടികാണിക്കുകയും ചെയ്യുന്ന
ദിലീപിനെ മാത്രാമായിരുന്നു.

അപ്പോഴും

കൈയ്യാലയ്ക്കിരുന്ന്
ബോബനും മോളിയും

തലയറിഞ്ഞ്
കരയുകയായിരുന്നു.

Labels:

Sunday, February 04, 2007

ഉയരത്തിലേക്ക്


എത്ര ഉയരത്തിലും ഞാന്‍ കയറാം
എന്നുകരുതി കുരങ്ങനാണെന്ന് ധരിക്കരുത്.


ഏത് കൊമ്പും ഞാന്‍ കുലുക്കാം
എന്നുകരുതി ഭീമനാണെന്ന് കരുതരുത്.


നോക്കൂ
ഉയരത്തില്‍ നിന്ന്
താഴേക്ക് നോക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്
ചിലപ്പോള്‍ ഞാന്‍ ചാടിയേക്കും.


ആകാശത്തിന്‍റെ നീലിമ പോലെ
കടലിന്‍റെ തിളക്കവും എനിക്ക് സുന്ദരമാണ്